56 വർഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റു തറക്കല്ലിട്ട സർദാർ സരോവർ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അറുപത്തേഴാം ജന്മദിനത്തിൽ രാജ്യത്തിന് സമർപ്പിച്ചു.
“ലോകത്ത് മറ്റൊരു അണക്കെട്ടിന്റെയും നിർമ്മാണത്തിനു നേരിടാത്തവിധത്തിൽ സർദാർ സരോവർ അണക്കെട്ടിന്റെ നിർമ്മാണത്തിൽ തടസ്സങ്ങൾ നിരന്തരം നേരിട്ടിരുന്നുവെങ്കിലും അത് പൂർത്തിയാക്കാനുള്ള ദൃഢനിശ്ചയം എടുത്തതിനാലാണ് ഇത് ഇത്രവേഗം സഫലമായത്. ഇന്ത്യയുടെ പുതുശക്തിയുടെ പ്രതീകമായ ഈ അണക്കെട്ടിന്റെ നിർമ്മിതി ഒരു വലിയ പ്രദേശത്തിന്റെ യാകെ വളർച്ചയെ ത്വരിതപ്പെടുത്തും. സർദാർ സരോവർഒരു എൻജിനീയറിങ് വിസ്മയം ആണ്. ഈ പദ്ധതി നടപ്പാക്കാതിരിക്കാൻ പല കോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായി. ഈ പദ്ധതിക്കെതിരെ വലിയ തോതിൽ തെറ്റുധാരണകൾ പരത്തുവാനുള്ള വിപുലമായ പ്രചാരണങ്ങൾ നടന്നു. തന്മൂലം ഈ പദ്ധതിക്ക് സാമ്പത്തികസഹായം ചെയാമെന്നേറ്റിരുന്ന ലോക ബാങ്ക് പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സഹായം പിൻവലിച്ചു. പക്ഷെ ലോകബാങ്കിന്റെ സഹായത്തോടെയോ അല്ലാതെയോ ഈ പദ്ധതി പൂർത്തിയാക്കുവാൻ കഴിഞ്ഞു- സർദാർ പട്ടേൽ, ബാബ സാഹേബ് അംബേദ്കർ എന്നീ രണ്ടു നേതാക്കൾ ജീവിച്ചിരുന്നെങ്കിൽ ഈ പദ്ധതി അറുപതുകളിലോ എഴുപതുകളിലോ പൂർത്തിയാവുമായിരുന്നു” – പ്രധാനമന്ത്രി പ്രസ്താവിച്ചു.
തന്റെ പിറന്നാൾ ദിനത്തിൽ സർദാർപട്ടേലിന്റെ പേരിലുള്ള ഈ മഹദ്സംരംഭം ഉത്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ട്. അക്കാര്യത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ ചൗഹാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ എന്നിവർക്ക് മോദി പ്രത്യേക നന്ദി രേഖപ്പെടുത്തി.